തൃശൂർ : ലാലൂർ ശ്‌മശാനത്തിനു സമീപം പഴയ കാവൽപുരയിൽ യുവാവ് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. അരിമ്പൂർ കൈപ്പിള്ളി ഗോൾഡൻ സ്ട്രീറ്റിൽ താമസിക്കുന്ന ലാലൂർ പടിഞ്ഞാറെ പുരയ്ക്കൽ സുരേഷിനെ(51) കൊലപ്പെടുത്തിയ കേസിൽ ലാലൂർ സഹായനഗർ കുന്നമ്പത്ത് വൈശാഖ് (28) ആണു വെസ്‌റ്റ് പൊലീസിൻ്റെ പിടിയിലായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ സുരേഷിനെ വൈശാഖ് ഗുരുതരമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് കണ്ടെത്തി.
കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയാണു സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തലയ്‌ക്കേറ്റ മാരക ക്ഷതമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. വൈശാഖിൻ്റെ അച്ഛനും കൊല്ലപ്പെട്ട സുരേഷും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും നടന്നിരുന്നു. സുരേഷിൽ നിന്നു പ്രതിയുടെ അച്‌ഛനു മർദനമേറ്റിരുന്നു.
ശ്മശാനത്തിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ സുരേഷ് ഉണ്ടെന്നറിഞ്ഞ് വൈശാഖ് അവിടെയെത്തികൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വൈശാഖിനെ റിമാൻഡ് ചെയ്‌തു.
എസ്എച്ച്ഒ അബ്‌ദുൽ റഹ്‌മാന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഹരിഹരൻ, പ്രസാദ്, സീനിയർ സി.പി.ഒമാരായ ടോണി വർഗീസ്, അഖിൽ വിഷ്ണു, മഹേഷ്, അലൻ ആൻ്റണി, സി.പി.ഒ ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍