ബലി - (കഥ) ശ്രീരാമൻ നാരായണൻ

Unknown എന്നാണ് മൊബൈലിൽ  തെളിഞ്ഞത്. എങ്കിലും ഫോണെടുത്തു. വളരെ പരിചിതവും കാരുണ്യസ്പര്ശവുമുള്ള ശബ്ദം. ശബ്ദം ചോദിച്ചു,

-നിനക്കെന്നെ മനസ്സിലായൊ?

ശബ്ദത്തിൽ  അലിഞ്ഞു ചേർന്നിരിക്കുന്ന മധുരമായ മുഴക്കം എന്നെയൊന്ന് ഉലച്ചു.

-അങ്ങിനെ ചോദിച്ചാൽ ..

എന്റെ മനസ്സ് പിന്നോട്ട് പായുകയാണ്..നാലു വർഷങ്ങൾക്ക് മുമ്പ്..ഒരാൾ  തെളിഞ്ഞു വന്നു. നീണ്ടു കറുത്ത തൂവൽ  പോലുള്ള മുടി..പെട്ടെന്ന് ചിരി പൊട്ടി വിരിയുന്ന മുഖം..ചുരുങ്ങിയ  സമയത്തിനുള്ളിൽ  ഒരുപാട് കാര്യങ്ങൾ  നിർത്താതെ കുരുകുരാ പറയുന്ന ശീലം..വേഗത്തിലുള്ള നടപ്പ്..പേരും തെളിഞ്ഞു വന്നു..ജാസ്മിൻ ..

ഞാൻ  പറഞ്ഞു,

-മനസ്സിലായി..ജാസ്മിൻ ..

-അച്ചോടാ..

അവൾ  ചിരിച്ചു. പഴയ മണികിലുക്കം വീണ്ടും കേട്ടു. ഞാനവളോട് ചോദിച്ചു,

-അല്ല, എന്താ ഇപ്പൊ വിളിക്കാൻ  തോന്നിയെ?

-എനിക്ക് നിന്നെ വിളിക്കാൻ  പാടില്ലെ?

-നിനക്ക് എപ്പൊ വേണമെങ്കിലും എന്നെ വിളിക്കാമായിരുന്നു..പക്ഷെ, കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ  നീ എന്നെ വിളിച്ചില്ലല്ലൊ..ഞാൻ  എത്രയോ വിളിച്ചു..മേസ്സേജുകൾ  വിട്ടു..ഒന്നിനും പ്രതികരണം ഉണ്ടായില്ല..ഞാനതോടെ നിശ്ശബ്ദനായി..

വിഷമത്തോടെ ജാസ്മിൻ  പറഞ്ഞു,

-നിന്റെ കോൾ  ഞാൻ എടുത്തില്ല; തിരിച്ചുവിളിച്ചില്ല..പക്ഷെ, ഞാൻ  നിന്നോട് നിരന്തരം സംവദിക്കുകയായിരുന്നു..ഉറക്കത്തിലും ഉണർവിലും..അതുപോലെ മെസ്സേജുകളും..

ഞാൻ ചിരിച്ചു,

-എന്റെ പ്രാന്ത് ഇപ്പൊ നിനക്കായൊ?

-ആദ്യ കാഴ്ചയിൽത്തന്നെ നിന്റെ പ്രാന്ത് എനിക്ക് തന്നിട്ടല്ലെ നീ പോയത്?..

ഇപ്പോൾ  അവൾ  ചിരിച്ചു. ഞാൻ  ചോദിച്ചു,

-എന്തിനാ നീ വിളിച്ചെ?

-ഞാൻ  പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന സിനിമ നാളെ റിലീസ് ചെയ്യുകയാണ്..എനിക്ക് നിന്റെ അടുത്തിരുന്ന് എന്റെ സിനിമ കാണണം..

-ഏത് തീയേറ്ററിൽ?

-ഡയമണ്ട്..നീ വരില്ലെ?

മറുപടി പറയാൻ ലേശം സമയമെടുത്തു. എന്റെ നിശ്ശബ്ദത നീണ്ടതുകൊണ്ടാകും ജാസ്മിൻ തെല്ല് ആശങ്കയോടെ വീണ്ടും ചോദിച്ചു, 

-നീ വരില്ലെ?

-ഉവ്വ്; ഞാൻ വരാം..

-ടിക്കറ്റൊന്നും എടുക്കണ്ട; നേരേ തീയേറ്ററിലേക്ക് വന്നാ മതി..ഞാൻ  അവിടെ ഉണ്ടാകും..

-ഓക്കെ..

-എന്നാ നാളെ നേരിൽ  കാണാം..

-ബൈ ഡാ..ഗുഡ് നൈറ്റ്..

-ഗുഡ് നൈറ്റ്..


ഫോണ് കട്ട് ചെയ്ത് ഞാൻ  ഭിത്തിയിലേക്ക് നോക്കി ഇരുന്നു..വർഷങ്ങൾക്ക് മുമ്പുള്ള ഒരു പ്രഭാതം. തിരക്കുള്ള റെയില് വേ പ്ലാറ്റുഫോം. ഞാനന്ന് ആത്മഹത്യ ചെയ്തേക്കുമെന്ന ഒരു വിപൽ സന്ധിയിൽ  ഉഴറുകയാണ്. പെട്ടെന്നാണ് ഊർജസ്വലതയോടെ, നിറഞ്ഞ ചിരിയോടെ  ഒരുപാടു നാളത്തെ സൗഹൃദത്തിന്റെ പിൻബലത്തിലെന്നവണ്ണം ഒരാൾ  എന്റെ കൈത്തണ്ടയിൽ പിടിച്ചത്..


-ഞാൻ  താങ്കളെ അറിയും..

ഞാനാ സ്ത്രീയെ നോക്കി അമ്പരന്നു,

- എങ്ങനെ?

-നിങ്ങൾ  ഒരു തിരക്കഥാകൃത്തല്ലെ?

ഉം..ഞാന് തലയാട്ടി.

-ഞാൻ  ഒരു ആക്ടറെസ്സാ..

എനിക്ക് കൗതുകമായി,

-ആണൊ?

-ആണ്; എന്തേ സംശയമുണ്ടൊ?

-ഒട്ടും മില്ല..കാരണം ഇതുതന്നെ പക്വ അഭിനയമല്ലെ..

-ഹഹഹഹ..

അവൾ  തന്റേതായ ആനന്ദം ആസ്വദിക്കുന്ന മട്ടിൽ  ഉറക്കെ ചിരിച്ചു. ആളുകൾ  അവളെ  നോക്കി. എന്നോട്  ചേർന്ന് വന്നിട്ട് പറഞ്ഞു,

-എവിടെ നിന്നാലും ആളുകളെന്നെ നോക്കും..

ഞാൻ  സ്വരം താഴ്ത്തി ചോദിച്ചു,

-അതെന്താ?

-ഞാൻ ലേശം സെക്സിയാ..

ഞാനൊന്ന് ഞെട്ടി നീങ്ങി. 

-ങേ!!!!!!!!!!


ശരിയല്ലെ എന്ന മട്ടിൽ  അവളൊന്ന് ആടി നിന്നു. അത് ശരിയാണെന്ന് എനിക്കും തോന്നി. നല്ല മുറുക്കമുള്ള ഉടുപ്പുകൾ  ശരീരത്തിന്റെ രൂപരേഖകളെ വ്യക്തമാക്കുന്നു. വരുന്നവരും പോകുന്നവരുമൊക്കെ  അവളെയും എന്നെയും നോക്കുകയാണ്.. അവളെന്റെ കൈ പിടിച്ചു.

-ഇനി ഈ കൈ വിടില്ല..

-യേയ് അപ്പൊ എനിക്ക് ജോലിക്ക് പോകണ്ടെ?

-എടാ പൊട്ടാ ഞാനിവിടെ നിൽക്കൂന്നല്ല; ഈ കൈ ഇനി നിന്റെ ജീവിതത്തിലുണ്ട്..

ഒരു മടിയും കൂടാതെ എന്നെ പൊട്ടാ എന്ന് വിളിച്ച ആ നിഷ്ക്കളങ്കത എനിക്കിഷ്ടമായി..


..അവൾ  പറഞ്ഞത് ശരിയായിരുന്നു..ആ കരത്തിന്റെ കരുത്ത് എനിക്ക് ദിവസം തോറും കിട്ടി. ജീവിതത്തിന്റെ വ്യസനങ്ങളെ എണ്ണം പറഞ്ഞ വാക്കുകളിലൂടെ ആവിഷ്ക്കരിച്ച് മലയാള സാഹിത്യത്തെ ലോക നിലവാരത്തേക്കുയർത്തിയ ഖസാക്കുകാരന്റെ അസ്തിത്വ ദുഃഖം ഞങ്ങൾ  ഒന്നിച്ച് നിന്ന് ദർശിച്ചു..അപ്പുക്കിളിയും നൈസാമലിയും മൈമമുനയും അള്ളാപ്പിച്ച മൊല്ലാക്കയും നടന്നുപോയ സ്ഥലിയിലൂടെ നടന്നു..



പിറ്റേന്ന് തീയേറ്ററിന്റെ ഗ്രൗണ്ട് പാർക്കിംഗ് ഗ്രൗണ്ടിൽ കാറിട്ട്, അഞ്ചാം നിലയിലേക്ക് ലിഫ്റ്റിൽ  ചെല്ലുമ്പോൾ  മള്ട്ടിപ്ലക്സ് തീയേറ്ററിൽ  ആളുകൾ  ധാരാളമുണ്ട്. അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്ന ആളുകൾ. തുരുതുരാ സംസാരിക്കുന്നവർ. സുഗന്ധദ്രവ്യങ്ങളുടെ ആസ്വാദ്യകരമായ ഗന്ധം എങ്ങും..ഞാൻ  ജാസ്മിനെ തെരഞ്ഞു..


അവൾ  പക്ഷെ, എന്നെ പിന്നിൽ  നിന്നും വിളിച്ചു,

-എടാ..


തിരിഞ്ഞുനോക്കുമ്പോൾ  അവൾ  എന്റെ അടുത്തേക്ക് വരുകയാണ്. തിരകളുടെ മടക്കുകളുമായി നല്ല മഞ്ഞപുഷ്പത്തിന്റെ മഞ്ഞ നിറമുള്ള സാരി ഭംഗിയായി ഉടുത്ത്, കഴുത്തു മുറുകി, കൈയുടെ നീളത്തിൽ   സ്ലീവുള്ള കറുത്ത ബ്ലൗസും ധരിച്ച് സുസ്മേരവദനനായി ജാസ്മിൻ  അരികിലേക്ക് നടന്നെത്തി. വന്നപാടെ അവൾ  എന്റെ കൈകൾ  കൂട്ടിപ്പിടിച്ചു.


-ഷോയുടെ സമയമായി..വാ..ഷോ കഴിഞ്ഞിട്ട് സംസാരിക്കാം..വരൂ..


അവൾ  എന്റെ കൈയിൽ  പിടിച്ച് തീയേറ്ററിലേക്ക് നടന്നു. തീയേറ്ററിൽ  എന്റെ സീറ്റിനടുത്താണ് അവളും ഇരുന്നതും. സിനിമയുടെ നിർമ്മാതാവും സംവിധായകനും കുറച്ച് താരങ്ങളുമൊക്കെ സന്നിഹിതരാണെങ്കിലും ജാസ്മിൻ  എന്റെ അടുത്താണ് ഇരിക്കാൻ  ശ്രദ്ധിച്ചത്. 


-നീയപ്പൊ പറഞ്ഞത് സത്യാണ്..അല്ലെ?

-എന്ത്?

-എന്റെ അടുത്ത് ഇരുന്ന് സിനിമ കാണണംന്ന്..

-ഞാനെന്നും സത്യമേ നിന്നോട് പറഞ്ഞിട്ടുള്ളൂ..


അതെ..ഞാൻ  മനസ്സിലോർത്തു...എനിക്കതൊന്നും വിശ്വസിക്കാനായിരുന്നില്ലെങ്കിലും..

ഷോ തുടങ്ങി. ജാസ്മിൻ  മറ്റൊരു ജന്മത്തിലൂടെ മറ്റൊരു ആളായി ജീവിച്ചുപോകുന്ന ഒരു സിനിമ..ഞാനവളോട് പറഞ്ഞു, തീർച്ചയായും നീയീ സിനിമയിലൂടെ അനശ്വരയാവും..അറിയപ്പെടും..സമ്പന്നയാവും..അവളെന്റെ കൈ എടുത്ത് തലോടി..ശിരസ്സ് എന്റെ ചുമലിൽ  ചായ്ച്ചു..ഒന്നും പറയാതെ നിശ്ശബ്ദയായി..


നാല് വർഷങ്ങൾ ..ഞങ്ങൾ തമ്മിലുള്ള സൗഹൃദം സൗഹൃദം മാത്രമായിരുന്നു..പരസ്പരം തിരിച്ചറിഞ്ഞ് പരസ്പരം ഊന്നുവടിയായി മാറിയിട്ടുള്ള ഒരു സൗഹൃദം..രണ്ടുപേർക്കും ജീവിത പന്ഥാവിലൂടെ നടക്കാൻ ഊർജ്ജം കിട്ടിയ ഒരു സൗഹൃദം..അഭിനയിക്കാനുളള അവസരങ്ങൾക്ക്, ജീവിതം നിലനിർത്താൻ പണം കിട്ടേണ്ടതായ സാഹചര്യങ്ങൾക്ക് അവൾ  ഓടി നടന്നു..പിറകേ എത്താനാവാതെ  ഞാൻ  ഒടുവിൽ  ഒരിടത്ത് നിന്നു..നാലു വർഷങ്ങൾക്ക്  മുമ്പ്..നിർമ്മാതാവിനൊ സംവിധായകനൊ  എഴുത്തുകാരനൊ  ശരീരം  നല്കാതെ എങ്ങനെ നല്ല അവസരം കിട്ടും എന്ന ചോദ്യത്തിന്  മുന്നിൽ  അവൾ  എന്നും ദുഃഖിതയായിരുന്നു. അവൾ  പക്ഷെ സിനിമയുടെ  ശരിയായ സത്യം മനസ്സിലാക്കി. സംസാരിക്കുന്നവർക്കെല്ലാം അവൾ  തന്റേതാണ് തന്റേതാണ് എന്ന അനുഭൂതിയുണ്ടാക്കുന്ന വിധം ഇടപഴുകി പെരുമാറാൻ  ജാസ്മിൻ  വിജയിച്ചതോടെ അവൾക്ക് സിനിമയിൽ  അവസരങ്ങൾ  കൂടിക്കൂടി വന്നു..


ഇന്റർവെൽ  സമയത്ത്, കോഫി അൽപാൽപം കുടിക്കുമ്പോൾ  ഞാനവളെ നോക്കി. മൂകയും ദുഃഖിതയുമായി അവൾ  നിന്നു. വിജയിച്ച സ്വന്തം സിനിമ കാണുമ്പോൾ  നടി 


പരാജിതയാവുകയാണൊ?

-നീയെന്താ ഗ്ലൂമിയായിട്ടിരിക്കുന്നെ, ജാസ്മിൻ ?

-യേയ് ഒന്നും ഇല്ല..

-ഇത് നിന്റെ സിനിമയല്ലേ? നിനക്ക് സന്തോഷിക്കാൻ  എത്രയോ സീനുകൾ ..

അവൾ പക്ഷെ, മഴ നനയുന്ന മുഖവുമായി നിന്നു..

സിനിമ കഴിഞ്ഞ് എല്ലാവരുമായി ആഹ്ലാദം നുകരുന്ന നിമിഷങ്ങൾ  പങ്കിട്ടതിനുശേഷം ജാസ്മിൻ  എന്നെ റെസ്റ്റോറന്റിലേക്ക് നയിച്ചു.

-വാ..മസാലദോശ തിന്നുന്ന പെണ്ണുങ്ങളാണ് മദാലസകൾ  എന്നല്ലേ നീ പറഞ്ഞെ..വാ..

വർഷങ്ങളിലൂടെ കടന്നുവരുന്ന ചിരിയാണ് എനിക്കിപ്പോൾ. ഇവളതൊന്നും മറന്നിട്ടില്ലല്ലൊ..റസ്റ്റോറന്റിലെ വട്ടമേശക്ക് ചുറ്റും പരസ്പരം നോക്കി ഞങ്ങളിരുന്നു. അവൾക്കിപ്പോൾ  കരയുന്ന മുഖമാണ്. 


-എടാ, എനിക്ക് നിന്നോട് സംസാരിക്കാൻ  പറ്റില്ല..ചിലപ്പോൾ  ഞാൻ കരഞ്ഞുപോകും..നീ വാട്സപ്പ് നോക്കൂ..ഞാൻ  ടൈപ്പ് ചെയ്യാം..

എന്തോ ഗൗരവമുളള പ്രശനമുള്ളതായി തോന്നിയതിനാൽ ഞാനൊന്നും പറഞ്ഞില്ല. വാട്സപ് തുറന്നു.

-എടാ, ഈ സിനിമ എന്റെ ബലിയാണ്..സിനിമയിൽ ഇറങ്ങിയതിനുശേഷം ഞാൻ  ആദ്യമായി എന്നെ ബലി കൊടുത്ത സിനിമ..

ഞാൻ  ഒന്നും മനസ്സിലായില്ല എന്ന മട്ടിൽ  ചോദ്യം ഇമോജി അയച്ചു.

-ഞാൻ  ജീവിതത്തിൽ  ആദ്യമായി ഒരു സിനിമ കിട്ടാൻ  ഒരാൾക്ക് വഴങ്ങി..ഈ സിനിമയുടെ പ്രൊഡ്യൂസർക്ക്..

ഞാൻ  കരയുന്ന ഇമോജി അയച്ചു.

-എനിക്കിനി ജീവിതത്തിൽ  മുന്നോട്ടുപോകാനാവില്ല..ചെറിയ ചെറിയ വേഷങ്ങളും പട്ടിണിയും കഷ്ടപ്പാടുമായി ഞാൻ  ഒടുങ്ങുമെന്നായപ്പോൾ  ജീവിതം തിരിച്ചുപിടിക്കാൻ ..സിനിമയിൽ  വിജയിക്കാൻ ..നീ പറയാറില്ലേടാ  ശരീരവും മനസ്സും രണ്ടും രണ്ടാണെന്ന്..ആ ശരീരത്തിനെ എനിക്ക് വിട്ടുകൊടുക്കേണ്ടി വന്നു..


നെഞ്ചിലൊരു വിങ്ങലുമായി വാട്സപ്പിലേക്ക് നോക്കി ഇരുന്നു, അവളെ നോക്കാതെ..


-നീ പോലും വിശ്വസിച്ചിട്ടുണ്ടാവില്ല..ഞാൻ  ഇന്നേവരെ ആർക്കും വഴങ്ങിയിട്ടില്ല..ഈ സിനിമയിൽ  ഒഴികെ..നിനക്കെന്നോട് ക്ഷമിക്കാൻ  പറ്റോ?..പഴയ സ്നേഹം തരാൻ  പറ്റോ? എന്റെ ആത്മവിശ്വാസം നഷ്ടമാകുന്നെടാ..എന്നെ വിട്ടിട്ട് പോകരുത്..

നേരിയ കരച്ചിൽ  കേട്ടപ്പോൾ  ഞാൻ  തല ഉയർത്തി. അവൾ മേശയിൽ  തല ചായ്ച്ച് കരയുകയാണ്.. ദീർഘമായി നിശ്വസിച്ച് ഞാനെഴുന്നേറ്റു. അവളെ പിടിച്ചുയർത്തി. നനഞ്ഞുകുതിർന്ന  അവളുടെ കണ്ണുകളിലേക്ക് നോക്കി..

തിരിച്ച് ഞാനൊറ്റക്ക് ഡ്രൈവ് ചെയ്ത് പോകുമ്പോൾ  മഴ പെയ്തുതുടങ്ങിയിരുന്നു..വൈപ്പർ  ദൈവത്തിന്റെ കരമെന്നപോലെ പ്രകൃതിയുടെ കണ്ണുനീരിനെ തുടച്ച് നീക്കിക്കൊണ്ടിരുന്നു..


ജാസ്മിന്റെ മെസ്സേജ്..

-എടാ..ക്ഷമിച്ചു എന്നൊരുവാക്ക് നീ പറഞ്ഞില്ലല്ലൊ..എന്റെ ഹൃദയത്തിൽ  നീ മാത്രേ ളളൂ..പ്ലീസ്..


എന്റെ മൗനം കനത്തതായിരുന്നു..ഒന്നോ രണ്ടോ കണ്ണുനീർത്തുള്ളികൾ താഴേക്ക് ഉരുളുന്നതായി എനിക്ക് തോന്നി..

കൂടുതൽ വാർത്തകളും വിശേഷങ്ങളും ലഭ്യമാവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് ക്ലിക്ക് ചെയ്യുക - 👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.