ഒറ്റുകാരാവരുത്: തൃശൂരിലെ സി.പി.എം നേതൃത്വത്തിന് എം.വി ഗോവിന്ദന്റെ താക്കീത്

തൃശൂരിലെ സി.പി.എം നേതൃത്വത്തിന് മുന്നറിയിപ്പും താക്കീതുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന പാര്‍ട്ടിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു ഗോവിന്ദൻറെ കർശന നിലപാട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി അന്വേഷണത്തിൽ പാർട്ടി നേതാക്കൾ സംശയനിഴലിലെന്ന സാഹചര്യം സൂചിപ്പിച്ചായിരുന്നു പരാമർശങ്ങൾ.


പാര്‍ട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. നേരത്തെ കരുവന്നൂരിൽ പാർട്ടി അന്വേഷണ കമീഷനെ നിയമിച്ചതിൻറെയും കമീഷൻ റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ഇത് നേതാക്കൾ ചോർത്തി നൽകിയതെന്ന നിലപാടിലായിരുന്നു ഒറ്റുകാരാവരുതെന്ന ഗോവിന്ദൻറെ താക്കീത്. ഈ രീതിയില്‍ പോയാല്‍ പാര്‍ട്ടിക്ക് ഭാവിയുണ്ടാവില്ല. ജനങ്ങള്‍ കൈയൊഴിയും. ജനവിധി എതിരാവും. ഗൗരവത്തോടെ നീങ്ങാന്‍ നേതാക്കള്‍ തയ്യാറാകണമെന്ന് എം.വി ഗോവിന്ദന്‍ നിര്‍ദ്ദേശിച്ചു.കരുവന്നൂരില്‍ ജില്ലയിലെ നേതാക്കളോട് കരുവന്നൂര്‍ ബാങ്കുമായും മറ്റുമുള്ള വിവരങ്ങള്‍ എം.വി ഗോവിന്ദന്‍ തേടി. 


ആരോപണ വിധേയരടക്കമുള്ളവർ സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു പറയാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിൽ വീണ്ടും വിഭാഗീയ പ്രവർത്തനങ്ങൾ ഉയർന്നിട്ടുണ്ട്. ഇത് അനുവദിക്കാനാവില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുത്ത് മാത്രമേ മുന്നോട്ട് പോകാനാവൂ. എല്ലാവരും ഒന്നിച്ചു പോവുകയാണ് വേണ്ടതെന്നും ഗോവിന്ദൻ നിർദേശിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ബി.ജെ.പി, കോണ്‍ഗ്രസ് പദയാത്രകൾ സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ വിശദീകരണ ജാഥകള്‍ സംഘടിപ്പിക്കാനും സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ജില്ലാ കമ്മിറ്റിയിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.