വശ്യഗന്ധി പുഷ്പം.... മുത്തശ്ശി പറഞ്ഞുതന്നിട്ടുണ്ട്....
നിലാവുള്ള രാവുകളിൽ യക്ഷികളുടെ സാമീപ്യം അറിയുന്ന സുഗന്ധം....
വശ്യമായ ആ സുഗന്ധം പിന്തുടർന്ന് ചെല്ലുന്ന വഴി തെറ്റിയ പുരുഷകേസരികൾ...
പിറ്റേന്ന് രാവിലെ പല്ലും നഖവും മുടിയും മാത്രം കരിമ്പനയുടെ ചുവട്ടിൽ കാണാം....
അത്തരമൊരു സാഹചര്യത്തിലാണ് ഈ നാട്ടുകാരിപ്പോൾ
ദേവനാരായണൻ വേഗത്തിൽ നടക്കുകയാണ്.... കയ്യിലുള്ള ചൂട്ടു .... കത്തി തീരാറായി.....
അകലെ വെളിച്ചത്തിന്റെ ഒരു പൊട്ടു കാണപ്പെട്ടു... ഈ കൊടും കാട്ടിൽ എവിടെയാ വെളിച്ചം... തനിക്കു തോന്നിയതാവും...
യക്ഷിയുടെ സഞ്ചാര പാതയാണിതെന്നറിയാം... അറിഞ്ഞു കൊണ്ടു ധൈര്യ പൂർവ്വം ഇറങ്ങിതിരിച്ചതിൽ കാര്യവുമുണ്ട്...
ഈ യക്ഷി തന്റെ പ്രിയപ്പെട്ടവളാണ്.... അവൾക്കു ഒരിക്കലും തന്നെ ഉപദ്രവിക്കാൻ കഴിയില്ല...ഇതുവഴി അസമയത്തു പോയിട്ടുള്ള എല്ലാവരും അവളെ കണ്ടിട്ടുണ്ടെന്നു പറയപ്പെടുന്നു..
. ചിലർ പിടിക്കപ്പെടും.... ചിലർ ആയുസ്സിന്റെ ബലം കൊണ്ടു രക്ഷപ്പെടും.
അവളെ കാണണം എന്നു ഒരുപാട് നാളായി ആഗ്രഹിക്കുന്നു... എന്താവും അവൾ തന്റെ മുൻപിൽ വരാത്തതെന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്...
യക്ഷിയുടെ രൂപത്തിൽ താൻ അവളെ കാണുന്നത് അവൾക്കിഷ്ടമല്ലായിരിക്കാം....
ഒരിക്കൽ അവളുടെ മുൻപിൽ നിന്നും രക്ഷപെട്ട രാമഭദ്രൻ അവളെ വർണ്ണിച്ചതോർത്തു...
ചോരയിറ്റിറ്റ് വീഴുന്ന കോമ്പല്ലുകൾ... അഗ്നി പറക്കുന്ന കണ്ണുകൾ.... നീണ്ട മുടി... കാലുകൾ നിലത്തുറയ്ക്കുന്നില്ലത്രേ... കയ്യിലെ നീണ്ട നഖങ്ങൾ ഉപയോഗിച്ച് അവൾ രാമഭദ്രന്റെ കഴുത്തു പറിച്ചുകീറി... തല നാരിഴയ്ക്കാണ് അയാൾ അന്ന് രക്ഷപെട്ടത്..
ചിലർ അവൾ ജനാലയുടെ സമീപം വന്നു നിൽക്കുന്നത് കണ്ടിട്ടുണ്ടത്രേ...
കഥകളേത്... സത്യമേത് എന്നറിയാനുള്ള യാത്രയാണിത്... കാരണം ജീവിച്ചിരുന്നപ്പോൾ അവൾ തന്റെ കാമുകി ആയിരുന്നു... പ്രാണപ്രേയസി....
ഒരുപറ്റം മാംസഭോജികളായ നരാധമന്മാരുടെ കൈകളിൽ കിടന്നു അവൾക്കു പിടഞ്ഞു മരിക്കേണ്ടിവന്നു....
അവസാനമായി അവളെ ഒന്നു കാണാൻ പോലും തനിക്ക് പറ്റിയില്ല....
ഇതിപ്പോൾ അവളെ കാണണം എന്നുറച്ചാണ് ഈ കൊടും കാട്ടിലൂടെ തനിച്ചൊരു യാത്ര.....
ആ വെളിച്ചം അടുത്തടുത്തു വരുന്നു... എന്താണത്.... ഒരു കുടിൽ പോലെ തോന്നി....
എന്നാൽ അടുത്തെത്തുമ്പോൾ അകലെ ആണെന്ന് തോന്നും.... മതി ഭ്രമത്തിന്റെ മായികതയിൽ അയാൾ ഒരു നിമിഷം മരവിച്ചു നിന്നു....
"നീലാംബരി..."
. അയാൾ... അലറിവിളിച്ചു...
"നീലാംബരി.... നീയെവിടെയാണ്... ഞാനിതാ വന്നിരിക്കുന്നു... എനിക്കു നിന്നെ കാണണം "
കൊടുംകാട്ടിൽ അയാളുടെ ശബ്ദം പ്രതിധ്വനിച്ചു....
പെട്ടെന്ന് അയാൾ കണ്ടു ഏതൊരു അപ്സരസ്സും തോറ്റുപോകുന്ന ജ്വലിക്കുന്ന സൗന്ദര്യം കണ്മുൻപിൽ...... നീണ്ട മാൻപേട കണ്ണുകൾ.... ആ കണ്ണുകളിലെ നോട്ടം നേരിടാൻ കഴിയാതെ അയാൾ നോട്ടം മാറ്റി....
"ദേവേട്ടൻ വന്നുവോ.... എനിക്കറിയാമായിരുന്നു.... എന്നെ തേടിയെത്തുമെന്നു.... എന്നെ ഭയമില്ലാതെ കാണാൻ ഇങ്ങോട്ട് എത്തുന്ന ആദ്യത്തെ ആൾ.......
യക്ഷി... ഇവൾ എത്ര മനോഹരി... ജീവിച്ചിരിക്കുന്ന കാലത്തുള്ളതിനേക്കാൾ മനോഹരി.... ഇവളെയാണോ എല്ലാവരും ഭയക്കുന്നത്... കള്ളക്കഥകൾ മെനയുന്നത്.....
"ദേവേട്ടൻ ചിന്തിക്കുന്നത് തെറ്റാണ്... കേട്ടതെല്ലാം സത്യമാണ്....... എന്റെ ദേവേട്ടന്റെ മുൻപിൽ മാത്രം ഞാൻ വെറും നീലാംബരി മാത്രമാണ്.... വെറുമൊരു പെണ്ണ്...... എന്നെ പിച്ചി ചീന്തിയവരെയെല്ലാം ഞാൻ വക വരുത്തി.... എന്നിട്ടും എന്റെ പകയടങ്ങിയിട്ടില്ല... പക്ഷെ.... എത്ര നാൾ ഇനി ഞാനിങ്ങനെ മോക്ഷം കിട്ടാതെ അലയണം എന്നറിയാമോ...
ഈ നശിച്ച ഏകാന്തത അനുഭവിക്കുന്ന ഞങ്ങളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ....
ഒരു പെണ്ണ് മരിച്ചു കഴിഞ്ഞല്ല ദേവേട്ടാ യക്ഷി ആവേണ്ടത്... ജീവിച്ചിരിക്കുമ്പോഴാ....
പെണ്ണ് വെറും ഭോഗവസ്തു ആണെന്ന ചിന്ത യുള്ള ഒരു തലമുറയ്ക്ക് മുൻപിൽ തല കുനിയാതെ നിൽക്കാൻ എത്ര പെൺകുട്ടികൾക്കാകും....
പല്ലും നഖവും ഉപയോഗിച്ച് എതിർത്തു നിൽക്കാൻ എത്രപേർക്കാവും...
എത്രയെത്ര പെൺകുഞ്ഞുങ്ങൾ.... പ്രതികരിക്കാൻ പോലും ശേഷിയില്ലാത്ത പിഞ്ചുകുഞ്ഞുങ്ങൾ ക്രൂരതയ്‌ക്കിരയായി ഈ ലോകം വെടിഞ്ഞു പോയി... അറിയുന്നുണ്ടോ അവർ അനുഭവിച്ച വേദന...
എത്രയെത്ര സൗമ്യമാർ... ജിഷമാർ... നിർഭയ മാർ.... ഇവരെയൊക്കെ ഈ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റിയവർ ഇന്ന് സുഖിച്ചു കഴിയുന്നു
ക്രൂരന്മാരെ ശിക്ഷിക്കാൻ പോലും നല്ല നിയമമില്ലാത്ത ഈ നാട്ടിൽ ആരും സുരക്ഷിതരല്ല...... അങ്ങനെ ഉള്ളവരെ ഞാൻ വെറുതെ വിടില്ല.. അങ്ങനെ ഉള്ളവന്മാരെ കൊന്നു ചോരയൂറ്റുമ്പോൾ കിട്ടുന്ന ആനന്ദം ഈ ഏകാന്തതയിലും ഞാൻ ആസ്വദിക്കാറുണ്ട്...
"മടങ്ങിപ്പോകു ദേവേട്ടാ... ഞാനെന്റെ ആസുരഭാവം അടക്കി നിൽക്കുകയാണ്... അത് അറിയാതെ പുറത്തു വരും മുൻപ് ഇവിടെ നിന്നും പൊയ്ക്കോളൂ...."
അവൾ പെട്ടെന്ന് ഇരുളിൽ അലിഞ്ഞു.... പേടിപ്പെടുത്തുന്ന കാടിന്റെ നിഗൂഢത... അയാളെ ഭയപ്പെടുത്തിയില്ല .... പക്ഷെ അവളുടെ വാക്കുകൾ വളരെ ശക്തമായി അയാളുടെ ചിന്താ മണ്ഡലത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു...
പ്രതികരിക്കണം... പെൺകുഞ്ഞുങ്ങളെ... അമ്മപെങ്ങന്മാരെ ഉപദ്രവിക്കുന്ന കാട്ടാളന്മാർക്കെതിരെ ശക്തമായി പ്രതികരിക്കണം.... തിരിഞ്ഞു നടക്കുമ്പോൾ അയാളുടെ മനസ്സിൽ ഭയമായിരുന്നില്ല... ലക്ഷ്യബോധമായിരുന്നു...........
Priya Biju Sivakripa
0 അഭിപ്രായങ്ങള്‍