1198 എടവം 10
പുണർതം / പഞ്ചമി
2023 മെയ് 24, ബുധൻ
ഇന്ന്;
ലോക സഹോദര (Brother’s)ദിനം !
്്്്്്്്്്്്്്്്്്്്്്്്
. 'ടിയാര '[രാജ്ഞി കിരീടം] ദിനം !
* ലോക ഉൽപ്പന്ന (Product) ദിനം !
* ലോക സ്‌കീസോഫ്രീനിയ ദിനം !
[ഒരുതരം മാനസിക രോഗാവസ്ഥ ]
* ബെലീസ് : കോമൺവെൽത്ത് ദിനം !
(മുൻപ് ബ്രിട്ടീഷ് ഹോണ്ടുറാസ്
എന്നറിയപ്പെട്ടിരുന്ന രാജ്യം)
* എരിത്രിയ: സ്വാതന്ത്ര്യ ദിനം !
* USA ;
National Scavenger Hunt Day
National Escargot Day
National Escargot Day !!!
[കരയിലെ ഒച്ചിനെ കൊണ്ട് ഉണ്ടാക്കുന്ന ഒരുതരം ഭക്ഷണം]
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്്
''ശ്രീശങ്കരാചാര്യസ്വാമി മുന്നം
കാശിയിൽ വച്ചു കുളി കഴിഞ്ഞു
ഈശനെക്കാണുവാൻ പോയപ്പോളുണ്ടായ
പേശലിതുകേൾക്ക യോഗപ്പെണ്ണെ! അതു
മോശത്തരം തീർക്കും ജ്ഞാനപ്പെണ്ണെ!
തിങ്കൾത്തലയൻ പറയനുമായ്
ശങ്കരിയെന്നപറച്ചിയുമായ്
ശങ്കരാചാര്യർ വരുന്ന വഴിമദ്ധ്യേ
ശങ്കയെന്ന്യേ നിന്നുയോഗപ്പെണ്ണെ! തെല്ലൊ
രങ്കമുണ്ടായപ്പോൾ ജ്ഞാനപ്പെണ്ണെ!
കെട്ടിയപെണ്ണുമായ് മാർഗമദ്ധ്യം
മുട്ടിച്ചിടാതെ വഴിമാറെടാ!
കട്ടിയിലിങ്ങനെയാചാര്യ സ്വാമികൾ
തട്ടിക്കേറിയല്ലോ യോഗപ്പെണ്ണെ! - നാടൻ
മട്ടിതല്ലോയിന്നും ജ്ഞാനപ്പെണ്ണെ!
ആട്ടിയ നേരത്തു ചണ്ഡാളൻ
മട്ടൊന്നുമാറി മുഖം കറുത്തു
പെട്ടെന്നു ചൊല്ലി; ഞാൻ കാര്യം ഗ്രഹിയാതെ
വിട്ടൊഴികില്ലെടോ, യോഗപ്പെണ്ണെ! - ഇതു
മുട്ടാളത്തമല്ലെ ജ്ഞാനപ്പെണ്ണെ!
ജാതിഹീനൻ നീ പറയനല്ലോ
ജാതിയിൽ മുൻപൻ ഞാൻ ബ്രാഹ്മണനും
ഓതിയാലപ്പോൾ നീ ഓടണ്ടേ, മാറണ്ടെ
നീതി കൈകൂപ്പണ്ടെ? യോഗപ്പെണ്ണെ!- നിന്റെ
ഖ്യാതിക്കതു കൊള്ളാം ജ്ഞാനപ്പെണ്ണെ!
എല്ലാവരും നമ്മൾ മാനുഷന്മാ-
രല്ലാതെ മാടും മരവുമല്ല;
വല്ലായ്മ പോക്കുക, ശാസ്ത്രീയമാംജാതി
ചൊല്ലാം മനുഷ്യത്വം യോഗപ്പെണ്ണെ!- ഒരു
നല്ലജാതിയതു ജ്ഞാനപ്പെണ്ണെ! ''
. - പണ്ഡിറ്റ് കെ.പി.കറുപ്പൻ
. (ജാതിക്കുമ്മി
***********************
സി.പി.ഐ.(എം)-ന്റെ പോളിറ്റ് ബ്യൂറോ അംഗവും 1998 മുതൽ 2015 വരെ പാർട്ടിയുടെ കേരളം ഘടകം മുൻ സംസ്ഥാന സെക്രട്ടറിയും കേരളത്തിന്റെ പന്ത്രണ്ടാമത്തെയുംപതിമൂന്നാമത്തെയും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റേയും ( 1945 ),
മുൻനിയമസഭ അംഗവും സി.പി.ഐ (എം) സംസ്ഥാനകമ്മറ്റി അംഗവുമായ എം.വി. ജയരാജന്റെയും (1960),
കെ.പി.സി.സി. വൈസ് പ്രസിഡണ്ടും മുൻ ലോകസഭ അംഗവുമായ എൻ. പീതാംബരക്കുറുപ്പിന്റെയും (1942),
കേരളാ നിയമസഭാംഗവും മുൻ റവന്യു, കയർ വകുപ്പ് മന്ത്രിയും ആറ്റിങ്ങലിൽ നിന്നുള്ള ലോകസഭാ അംഗവുമായ അടൂർ പ്രകാശിന്റെയും (1955),
1979മുതല്‍ മലയാളം, തമിഴ്, കന്നട, തെലുങ്ക്, എന്നീ ഭാക്ഷകളിൽ അഭിനയിക്കുകയും പിന്നീട് ചലച്ചിത്രങ്ങള്‍ക്കു പുറമെ സീരിയലുകളിലും സജീവമാകുകയും ചെയ്ത പ്രശസ്ത മലയാളചലച്ചിത്ര അഭിനേത്രി അംബികയുടേയും (1962),
2010ല്‍ കാണ്ഡഹാര്‍ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത പ്രശസ്ത അഭിനേത്രിയും മോഡലുമായ രാഗിണി ദ്വിവേദിയുടേയും (1990),
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ബചേന്ദ്രി പാലിന്റെയും( 1956),
ഇന്ത്യൻ ഫുട്ബോൾ ടീം അംഗവും കേരളത്തിലെ പുതിയ തലമുറയിലെ ഫുട്ബോൾ കളിക്കാരിൽ ശ്രദ്ധേയനുമായ സി കെ വിനീത് എന്ന ചേകിയോട്ട് കിഴക്കേവീട്ടിൽ വിനീതിന്റെയും(1988)ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***സിവില്‍ സര്‍വീസ് 2022: പാലാക്കാരി ഗഹന നവ്യാ ജെയിംസിന് ആറാം റാങ്ക്; ആദ്യ 25ൽ 14 വനിതകൾ
ന്യൂഡല്‍ഹി: 2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ അന്തിമ ഫലം പ്രഖ്യാപിച്ചു. ആദ്യ റാങ്കുകളെല്ലാം ഇക്കുറി പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. ആറാം റാങ്ക് നേടിയ കോട്ടയം പാല പുലിയന്നൂര്‍ സ്വദേശി ഗഹന നവ്യ ജെയിംസാണ് മലയാളികളില്‍ ഒന്നാമത്. പാലാ സെന്റ് തോമസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെയാണ് ഗഹന ബിരുദാനന്തര ബിരുദം നേടിയത്. നിലവില്‍ എംജി യൂണിവേഴ്സിറ്റിയില്‍ ഗവേഷകയാണ്. സിവില്‍ സര്‍വീസ് പഠനത്തിനായി സ്വയം പരിശീലിച്ചാണ് ഗഹന നേട്ടം സ്വന്തമാക്കിയത്. അധ്യാപകന്‍ ജെയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളാണ്.
ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക് . ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്. എൻ. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്. ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാർശ. റാങ്ക് ലിസ്റ്റിലെ ആദ്യ 20 സ്ഥാനങ്ങളില്‍ മറ്റ് മലയാളികളില്ല. വി.എം.ആര്യ (36), അനൂപ് ദാസ് (38), എസ്. ഗൗതം രാജ് (63) എന്നിങ്ങനെയാണ് ആദ്യ നൂറിലുള്ള മറ്റു മലയാളികൾ.
***രണ്ടായിരം രൂപ പിൻവലിക്കൽ കേന്ദ്ര വികലനയത്തിന്റെ തുടർച്ച: മുഖ്യമന്ത്രി
കേന്ദ്രസർക്കാർ തുടരുന്നത് വികല സാമ്പത്തികനയമാണെന്നതിന് തെളിവാണ് രണ്ടായിരം രൂപ നോട്ട് പിൻവലിച്ച നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദീർഘ വീക്ഷണത്തോടെയും ആസൂത്രണത്തോടെയുമല്ല കേന്ദ്രം സാമ്പത്തികനയം നടപ്പാക്കുന്നത്. ഏഴുവർഷത്തിനകം വീണ്ടും നോട്ട് പിൻവലിച്ചത് ഇതാണ് വ്യക്തമാക്കുന്നത്. നോട്ട് നിരോധനവും മഹാമാരിയുമടക്കമുള്ള പ്രതിസന്ധികളിൽനിന്ന് കരകയറുന്ന വ്യാപാര– വ്യവസായമേഖലയെ തകർക്കുന്നതാണ് കേന്ദ്രനീക്കം.
***ഹയർസെക്കൻഡറി/വിഎച്ച്‌എസ്‌ഇ പരീക്ഷാഫലം 25 ന്
രണ്ടാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം വ്യാഴം പകൽ മൂന്നിനു സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.
പ്രാദേശികം
***************
***ഗേറ്റ് പൂട്ടി കുട്ടികളെ പുറത്തു നിര്‍ത്തിയ സംഭവം; ശ്രീനിജന്‍ മാപ്പുപറഞു.
കേരള ബ്ലാസ്റ്റേഴ്സ് ടീം സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടി മണിക്കൂറുകളോളം പുറത്തുനിര്‍ത്തിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് പി.വി. ശ്രീനിജന്‍ എം.എല്‍.എ. ബ്ലാസ്റ്റേഴ്സ് ഒരു മുന്‍കൂര്‍ അനുമതിയും തേടിയിട്ടില്ലെന്നും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും എം.എല്‍.എ. പറഞ്ഞു. സംഭവത്തില്‍ ബ്ലാസ്റ്റേഴ്സ് ടീം നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങവേയാണ് എം.എല്‍.എ. യുടെ മാപ്പ്
***കൈക്കൂലി കേസിൽ അറസ്റ്റിലായി; ഒരു കോടിയിലധികം രൂപ കണ്ടെടുത്തു.
പാലക്കാട് വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ നയിച്ചത് ലളിത ജീവിതം. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതന്‍ ആയതിനാല്‍ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴി നല്‍കി. ഇയാള്‍ ഒരു മാസമായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ഇന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പണത്തിന് പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേന്‍, പടക്കങ്ങള്‍, കെട്ടു കണക്കിന് പേനകള്‍ എന്നിവ സുരേഷ് കുമാറിന്റെ മുറിയില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിയായി പൈസ മാത്രമല്ല എന്ത് കിട്ടിയാലും സുരേഷ് കുമാര്‍ കൈപ്പറ്റിയിരുന്നു എന്നാണ് വിജിലന്‍സ് പറയുന്നത്.
***മലപ്പുറം തിരൂരിനടുത്ത് വന്ദേ ഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിൽ താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ അറസ്റ്റിൽ.
കളിക്കുന്നതിനിടെ സംഭവിച്ച പിഴവെന്നാണ് റിസ്വാൻ പോലീസിന് നല്‍കിയ മൊഴി. പൈപ്പ് കൊണ്ട് മാവിലേക്ക് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നും മൊഴിയിലുണ്ട്.
***വിദ്യാർഥികളുടെ ബസ് ചാർജ് വർധിപ്പിക്കണം; ജൂൺ 7 മുതൽ സംസ്ഥാനത്ത് സ്വകാര്യബസ് സമരം
ബസ്സുടമ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. വിദ്യാർഥികളുടെ ബസ് ചാർജ് അഞ്ചു രൂപയെങ്കിലും ആക്കണം. വിദ്യാർത്ഥികളുടെ സൗജന്യ നിരക്കിന് പ്രായപരിധി ഏർപ്പെടുത്തണമെന്നും നിലവിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളുടെയും പെർമിറ്റുകൾ അതേപടി നിലനിർത്തണമെന്നും സമര സമിതി ആവശ്യപ്പെട്ടു.
***കണമലയിലേത് ഒറ്റപ്പെട്ട സംഭവമല്ല, സർക്കാരിനും വനം വകുപ്പിനുമെതിരെ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസ് പുളിക്കൽ
അത് ഒറ്റപ്പെട്ട സംഭവമാക്കാൻ വനം വകുപ്പ് ശ്രമിക്കുന്നു. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലായെന്ന് സർക്കാരും ബന്ധപ്പെട്ടവരും മറക്കരുതെന്നും ബിഷപ്പ് പറഞ്ഞു. ആറ് വർഷം കൊണ്ട് വന്യജീവികളുടെ ആക്രമണത്തിൽ കെല്ലപ്പെട്ടത് 735 പേരാണ്. 2021 ജൂൺ മുതൽ മുതൽ ഇന്ന് 124 പേർ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വനം വകുപ്പോ സംസ്ഥാന സർക്കാരോ തയ്യാറാകുമോ. കാട്ടുപോത്ത് നിയമ സഭയിലേക്കോ പാർട്ടി ഓഫീസിലേക്കോ കയറിയാൽ നോക്കി നിൽക്കുമോയെന്നും നിയമ ഭേദഗതി ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ജോസ് പുളിക്കൽ പറഞ്ഞു.
***മാളവികയും നന്ദഗോപനും ഇനി സിവിൽ സർവീസ് ദമ്പതികൾ
മാളവികയ്‌ക്ക് പിന്നാലെ ഭർത്താവ് നന്ദഗോപനും സിവിൽ സർവീസിലേയ്‌ക്ക്. ഇത് ചെങ്ങന്നൂർ കീഴ്‌ചേരിമേൽ ശാസ്‌താംകുളങ്ങര ചുനാട്ട് മഞ്ജീരം വീടിന് ഇരട്ടിമധുരമായി. ദീർഘനാളത്തെ പ്രയത്നത്തിനൊടുവിൽ ഡോ. എം നന്ദഗോപൻ സിവിൽ സർവീസ് പരീക്ഷയിൽ 233-ാം റാങ്ക് നേടിയപ്പോൾ ഒപ്പം എഴുതിയ ഭാര്യ മാളവിക ജി നായരും 172-ാം റാങ്കോടെ പട്ടികയിൽ കയറി. മാളവിക 2019 ൽ സിവിൽ സർവീസ് എൻട്രൻസിൽ 118-ാം റാങ്ക് നേടിയിരുന്നു. ഐഎഎസ് എന്ന സ്വപ്‌നം നേടാനാണ് വീണ്ടും പരീക്ഷയെഴുതിയത്. നന്ദഗോപൻ ആറാമത്തെ പ്രയത്നത്തിലാണ് പട്ടികയിൽ ഇടം പിടിച്ചത്.
***അഞ്ചുവർഷമായി ജീവിതം വീൽചെയറിൽ; ഷെറിൻ ഷഹാനയുടെ സിവിൽ സർവീസ് സ്വപ്‌നനേട്ടം
കൽപ്പറ്റ > ജീവിതം ചക്രകസേരയിലേക്ക് ഒതുങ്ങിയപ്പോഴും ഷെറിൻ ഷഹാനയുടെ സ്വപ്‌നങ്ങൾക്ക് അതിരുകളില്ലായിരുന്നു. വീൽചെയറിൽ ജീവിതം തള്ളി നീക്കുമ്പോഴും നിരാശയുടെ നിഴൽപോലുമുണ്ടായില്ല. പ്രതിസന്ധികളെ മനോബലത്തോടെ നേരിട്ട് സിവിൽ സർവീസിന്റെ നെറുകയിലെത്തി.
ആശുപത്രി കിടക്കയിലാണ് ചൊവ്വാഴ്‌ച സിവിൽ സർവീസ് വിജയത്തിന്റെ മധുരവും നുണഞ്ഞത്. വാഹനാപകടത്തിൽ പരിക്കേറ്റ് മലപ്പുറം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 913–ാം റാങ്കോടെയാണ് വയനാട് കമ്പളക്കാട് തേനൂട്ടികല്ലിങ്ങൾ ഷെറിൻ ഷഹാന സിവിൽ സർവീസ് വിജയം കൊയ്‌തത്
***പേരാമ്പ്രയിൽ ബർഗർ കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധ; മൂന്ന് സ്ഥാപനങ്ങൾ അടപ്പിച്ചു
ടൗണിലെ സിറ്റി ബർഗർ കടയിൽനിന്ന് ഭക്ഷണം കഴിച്ച പേരാമ്പ്ര പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും 16 പേർക്ക് ഭക്ഷ്യവിഷബാധ. പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ സ്ഥാപനം ആരോഗ്യത്തിന് ഹാനികരമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതേ പേരിൽ ടൗണിലെ മറ്റു ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങളും കൂടി പൂട്ടാൻ നിർദേശം നൽകി. മൂന്ന് സ്ഥാപനങ്ങൾക്കും പിഴയും ചുമത്തി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ പി കെ ശരത് കുമാറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ എ ടി അനൂപും നേതൃത്വം നൽകി.
***മരണത്തിലും വെളിച്ചമായി രഞ്‌ജിത്ത്
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മരുന്ന് സംഭരണകേന്ദ്രത്തിലുണ്ടായ തീയണയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ മരിച്ച ഫയർ റസ്‌ക്യൂ ഓഫീസർ രഞ്‌ജിത്ത് ഇനിയും വെളിച്ചമേകും. മറ്റുള്ളവരെ സഹായിക്കുന്നതിൽ പ്രാധാന്യം നൽകിയിരുന്ന രഞ്‌ജിത് തന്റെ മരണശേഷം അവയവദാനത്തിന് സമ്മതപത്രം നൽകിയിരുന്നു.
ഇതനുസരിച്ച് അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു. ആറ്റിങ്ങൽ കരിച്ചയിൽ പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം ജെ എസ് നിവാസിൽ ജയകുമാരൻ നായർ, സിന്ധു ദമ്പതികളുടെ ഇളയമകനാണ് രഞ്‌ജിത്ത്. അവിവാഹിതനാണ്. സഹോദരൻ ശ്രീജിത്.
***എൻഡോസൾഫാൻ പുനരധിവാസ കേന്ദ്രങ്ങളുടെ മാർഗരേഖാ രൂപീകരണത്തിന് ശിൽപ്പശാല: മന്ത്രി ആർ ബിന്ദു
മെയ് 24 രാവിലെ 10.30ന് തിരുവനന്തപുരം ചൈത്രം ഹോട്ടലിൽ മന്ത്രി ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിലെ ഭിന്നശേഷിക്കാരായവരുടെ സമഗ്രമായ പരിരക്ഷ ഉറപ്പാക്കുന്നതിനും എംസിആർസികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും കെയർ പ്ലാൻ, എഡ്യൂക്കേഷൻ പ്രോഗ്രാം എന്നിവയ്ക്കാവശ്യമായ അസെസ്മെന്റ്, ഇവാല്യുവേഷൻ റിപ്പോർട്ട്, വിവിധ തെറാപ്പി സേവനങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദമായ ചർച്ചകൾക്കും മാർഗനിർദ്ദേശങ്ങൾക്കും ശില്‌പശാല രൂപം നൽകും.
19കാരിയായ ജോലിക്കാരിയെ ബലാത്സംഗം ചെയ്യാന്‍ കൂട്ടുനിന്നു; മസാജിങ് സെന്റര്‍ ഉടമയുടെ ജാമ്യാപേക്ഷ കോടതി തള്ളി
മഞ്ചേരി: മസാജിങ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ബാലാല്‍സംഗം ചെയ്യാന്‍ ഒത്താശ ചെയ്തു നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ സ്ഥാപന നടത്തിപ്പുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പാലക്കാട് കുലുക്കല്ലൂര്‍ കക്കനംപള്ളി കുന്നക്കാട്ടില്‍ കുമാരന്‍ (54) ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. ബി പി അങ്ങാടിയിലെ സ്വകാര്യ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയായ 19കാരിയാണ് പീഡനത്തിനിരയായത്.
മസാജ് ചെയ്തു കൊണ്ടിരിക്കെ കേസിലെ ഒന്നാം പ്രതിയായ താനൂര്‍ പുതിയ കടപ്പുറം സ്വദേശി ഫര്‍ഹബ് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് കേസ്. ഈ സംഭവത്തില്‍ ഒന്നാം പ്രതിക്ക് രണ്ടാം പ്രതിയായ ഉടമ ഒത്താശ ചെയ്തു നല്‍കിയെന്നാണ് കുമാരനെതിരെയുള്ള കുറ്റം.
ദേശീയം
***********
***പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം നരേന്ദ്ര മോദിതന്നെ നിർവ്വഹിക്കും.
മേയ് 28-ന് സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങ്. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചു.
ഉദ്ഘാടനച്ചടങ്ങിലേക്ക് പാര്‍ലമെന്റ് അംഗങ്ങള്‍ക്കു പുറമേ മറ്റു പ്രമുഖര്‍ക്കും ക്ഷണമുണ്ട്. ലോക്സഭാ ജനറല്‍ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിംഗ് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ഷണക്കത്തയച്ചു. ഉച്ചയ്ക്ക് 12 മുതലായിരിക്കും ഉദ്ഘാടന പരിപാടികള്‍.
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരേ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ലെന്നും രാഷ്ട്രപതിയാണെന്നതടമടക്കമുള്ള പ്രതികരണങ്ങള്‍ പ്രതിപക്ഷത്തുനിന്നുണ്ടായിയുന്നു.
***മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവ്; ന്യൂനപക്ഷ മേഖലകളില്‍ കൂടുതല്‍ സൈന്യം
സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും ഇടപെടലില്‍ മണിപ്പൂര്‍ വീണ്ടും ശാന്തമാകുന്നു. 18 മണിക്കൂറിലേറെയായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെയ്‌തെയ് വിഭാഗം ന്യൂനപക്ഷമായ മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചു. ന്യൂ ചെക്കോണ്‍ മേഖലയില്‍ ഭൂരിഭാഗം കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ന്യൂ ചെക്കോണില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതാണ് വീണ്ടും കലാപസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് വിവരം
***ബിജെപി നിയമിച്ച വഖഫ് ബോര്‍ഡ് ചെയര്‍മാൻ ഷാഫി സാദിയെ പുറത്താക്കി; ഉത്തരവിട്ട് സിദ്ധരാമയ്യ സർക്കാര്
കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദിയെ പുറത്താക്കി. ഷാഫി സാദി അടക്കം നാല് പേരെ വഖഫ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തത് സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. കാന്തപുരം വിഭാഗക്കാരനായ ഷാഫിയെ കഴിഞ്ഞ ബിജെപി സര്‍ക്കാരാണ് നിയമിച്ചത്. മുസ്ലിം വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദവി നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയ ഷാഫി സാദി കോണ്‍ഗ്രസിന് സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു.
അന്തർദേശീയം
*******************
***മോദി ഈസ് ദി ബോസ്'; നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
പ്രധാനമന്ത്രി ആന്റണി ആൽബനീസിയും. നരേന്ദ്രമോദിയെ ബോസെന്നാണ് ആൽബനീസ് വിശേഷിപ്പിച്ചപ്പോൾ, ആൽബനീസി ഉറ്റ സ്‌നേഹിതനാണെന്ന് നരേന്ദ്രമോദിയും പ്രതികരിച്ചു. സിഡ്‌നിയിൽ കലാപരിപാടികളടക്കം ഒരുക്കിയാണ് പ്രധാനമന്ത്രിയെ ഇന്ത്യൻ വംശജർ സ്വാഗതം ചെയ്‌ത്.
സിഡ്‌നിയിൽ ധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യൻ സമൂഹം ഒരുക്കിയത്. പ്രശസ്ത റോക്ക്‌സ്റ്റാർ ബ്രൂസ് സ്പ്രിങ്സ്റ്റീൻ ഓസ്ട്രേലിയയിൽ എത്തിയപ്പോൾ ലഭിച്ചതിനേക്കാൾ മികച്ച സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചതെന്ന് പറഞ്ഞ ആന്റണി ആൽബനീസി, നരേന്ദ്രമോദി ബോസാണെന്നും അഭിപ്രായപ്പെടുകയായിരുന്നു
***ചരിത്രത്തിൽ തൊട്ട് റയാന ബർനാവി; ബഹിരാകാശത്ത് എത്തുന്ന ആദ്യ അറബ് വനിത
ചരിത്ര ദൗത്യവുമായി ബഹിരാകാശത്തേക്ക് പുറപ്പെട്ട സൗദി വനിത റയാന ബർനാവി അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ (ISS)എത്തി. യുഎസ്സിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നും തിങ്കളാഴ്ച്ച പുലർച്ചെ 3.07 നാണ് റയാന അടക്കം മൂന്നംഗ സംഘം യാത്ര തിരിച്ചത്. വൈകിട്ട് 6.42 ഓടെ സ്പേസ് സ്റ്റേഷനിലെത്തി.
ബയോമെഡിക്കൽ ഗവേഷകയായ റയാന പത്ത് ദിവസമാണ് ഐ.എസ്.എസ്സിലെ ഭ്രമണപഥത്തിൽ ചെലവഴിക്കുക. ഈ സമയം സ്റ്റെം സെല്ലിന്റെയും സ്തനാർബുദത്തിന്റേയും ഗവേഷണമാണ് നടത്തുക
മിഡിൽ ഈസ്റ്റിലെ എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകൾക്ക് താൻ പ്രചോദനമാകട്ടെയെന്നാണ് ബഹിരാകാശ കേന്ദ്രത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് റയാന നൽകിയ സന്ദേശം.
കായികം
************
***വംശീയാധിക്ഷേപം നേരിട്ട വിനീഷ്യസിന് ഐക്യദാര്‍ഢ്യം; ക്രൈസ്റ്റ് ദി റെഡീമറിലെ ദീപം അണച്ച് ബ്രസീല്
റിയോ ഡി ജനീറോ: ലാലീഗയില്‍ വലന്‍സിക്കെതിരായ മത്സരത്തിനിടെ വംശീയാധിക്ഷേപത്തിന് ഇരയായ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രസീല്‍. റിയോ ഡി ജനീറോയിലെ വിഖ്യാതമായ ക്രൈസ്റ്റ് ദി റെഡീമറിലെ ദീപം തിങ്കളാഴ്‌ച രാത്രി ഒരു മണിക്കൂര്‍ നേരം അണച്ചാണ് ബ്രസീലിയന്‍ സര്‍ക്കാരും ജനതയും അവരുടെ താരത്തോട് പിന്തുണ പ്രകടിപ്പിച്ചത്. റിയോയുടെയും ബ്രസീലിന്‍റേയും ഐക്കണായി അറിയപ്പെടുന്ന ശില്‍പമാണ് ക്രൈസ്റ്റ് ദി റെഡീമര്‍. വംശീയതയെ എതിര്‍ത്തുകൊണ്ടുള്ള ബ്രസീലിയന്‍ ജനതയുടെയും ലോകത്തിന്‍റേയും ഈ ഐക്യദാര്‍ഢ്യത്തിന് നന്ദി പറഞ്ഞു വിനീഷ്യസ്. പ്രകാശം അണഞ്ഞ ക്രൈസ്റ്റ് ദി റെഡീമര്‍ ശില്‍പത്തിന്‍റെ ചിത്രം സഹിതമാണ് വിനിയുടെ ട്വീറ്റ്.
വാണിജ്യം
************
***വില കുറഞ്ഞു; സ്വര്‍ണ്ണാഭരണ വിപണിയില്‍ ആശ്വാസം
ഒരു പവൻ സ്വർണത്തിന് ഇന്നലെ 240 രൂപ കുറഞ്ഞു. ഇതോടെ വീണ്ടും സ്വർണവില 45,000 ത്തിന് താഴേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44800 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 30 രൂപ കുറഞ്ഞു. വിപണി വില 5600 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 25 രൂപ കുറഞ്ഞു. വിപണി വില 4640 രൂപയാണ്
***സെൻസെക്സും, നിഫ്റ്റിയും ലാഭത്തിൽ;
നിഫ്റ്റി 50 സൂചിക 33.60 പോയിന്റുകൾ വർദ്ധിച്ച് 18,348 നിലവാരത്തിലെത്തി. ബിഎസ്ഇ സെൻസെക്സ് സൂചിക 18.11 പോയിന്റുകൾ കയറി 61,981.79 പോയിന്റുകളിൽ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ സെക്ടറുകളിൽ ഐടി, ഇൻഫ്ര, റിയൽറ്റി എന്നിവ മാത്രമാണ് ഇന്ന് നഷ്ടം നേരിട്ടത്
ഇന്നത്തെ സ്മരണ !!!
***********************
മാധവ ശേഷഗിരി പ്രഭു മ. (1855-1924)
ടി.എൻ.ഗോപിനാഥൻ നായർ മ. (1918-1999)
കെ. എസ്. ഹെഗ്ഡെ മ. (1909 -1990 )
മജ്റൂഹ് സുൽത്താൻപുരി മ.(1919-2000)
തപൻ ചാറ്റർജി മ. (1937-2010)
നിക്കോളാസ് കോപ്പർനിക്കസ് മ.(1473-1543)
ജോൺ ഫോസ്റ്റർ ഡള്ളസ് മ. (1888-1929)
ചാൾസ് റൈക്രോഫ്റ്റ് മ. ( 1914 -1998)
പണ്ഡിറ്റ് കറുപ്പൻ ജ. (1885 -1938),
മേലങ്ങത്ത് അച്യുതമേനോൻ ജ. (1887-1968)
കെ.വി. സുരേന്ദ്രനാഥ് ജ.(1925-2005)
പി.ആർ. രാജൻ ജ. (1936 -2014)
കാസി നസ്രുൾ ഇസ്ലാo ജ. (1899-1976)
സുസന്ന ലെൻഗ്ലെൻ മ. (1899- 1938)
ഡാനിയൽ ഫാരൻഹീറ്റ് ജ. (1686-1736)
മിഹായേൽ ഷോളഖോഫ് ജ. (1905-1984)
എ.എൽ.ബാഷാം ജ. (1914-1986 )
ജോസെഫ് ബ്രോഡ്സ്കി ജ. (1940-1996)
ചരിത്രത്തിൽ ഇന്ന് …
************************
1621 - പ്രൊട്ടസ്റ്റന്റ് യൂണിയൻ ഔപചാരികമായി പിരിച്ചുവിട്ടു.
1830 - സാറ ഹേലിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട് (Mary had a little lamb) എന്ന കവിത പ്രസിദ്ധീകരിച്ചു.
1982 - കേരളത്തിൽ കെ. കരുണാകരൻ മന്ത്രിസഭ അധികാരത്തിലേറി.
1883 - 14 വർഷം നീണ്ട നിർമ്മാണത്തിനു ശേഷം ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലം ഗതാഗത്തിനായി തുറന്നു.
1915 - ഒന്നാം ലോകമഹായുദ്ധം: ഓസ്ട്രിയ-ഹംഗറിക്കെതിരെ ഇറ്റലി യുദ്ധം പ്രഖ്യാപിച്ചു.
1959 - കോഴിക്കോട് ലോക്കൽ ലൈബ്രറി അതോറിറ്റി ആരംഭം.
1961 - സൈപ്രസ് യുറോപ്യൻ കൗൺസിൽ അംഗമായി.
1976 - ലണ്ടനിൽ നിന്നും വാഷിങ്ടൺ ഡി.സി.യിലേക്കുള്ള കോൺകോർഡ് വിമാനസേവനം ആരംഭിച്ചു.
1984 - കേരളത്തിലെ പതിനാലാമത്തെ ജില്ലയായ കാസർഗോഡ് ജില്ല രൂപീകൃതമായി.
1993 - എറിട്രിയ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടി.
1993 - മൈക്രോസോഫ്റ്റ് കോർപ്പറേഷൻ വിൻഡോസ് എൻ.ടി. ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി.
2000 - 22 വർഷത്തെ അധിനിവേശത്തിനു ശേഷം ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്നും പിൻവാങ്ങി.
2001 - 15 വയസ് മാത്രം പ്രായമുള്ള ഷെർപ്പ ടെംബ ഷേരി, എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി.
2002 - റഷ്യയും അമേരിക്കയും മോസ്കോ ഉടമ്പടിയിൽ ഒപ്പു വച്ചു.
0 അഭിപ്രായങ്ങള്‍