ഗായിക പ്രസീത ചാലക്കുടിക്ക് ഭീഷണി: വീഡിയോയ്‌ക്ക്‌ സംഘപരിവാറിന്റെ സൈബർ ആക്രമണം; തീ പന്തം കൊണ്ട് തല ചൊറിയരുതെന്ന് പ്രസീത

ഡി.വൈ.എഫ്‌.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയെ പിന്തുണച്ച ഗായിക പ്രസീത ചാലക്കുടിയുടെ വീഡിയോയ്‌ക്ക്‌ സംഘപരിവാറിന്റെ സൈബർ ആക്രമണം. കേന്ദ്രസർക്കാർ, കേരളത്തോട്‌ കാണിക്കുന്ന പകപോക്കൽ തുറന്നുകാണിക്കുന്ന വീഡിയോ പോസ്റ്റ്‌ ചെയ്‌ത ഡിവൈഎഫ്‌ഐയുടെ ഫേസ്‌ബുക്ക്‌ പേജിൽ കമന്റുകളായും സന്ദേശങ്ങൾ വഴിയുമാണ്‌ ഭീഷണി. 


“ക്ഷേത്രങ്ങളിലേക്ക്‌ വാ.. നിന്നെ കാണിച്ച്‌ തരാം, നിനക്ക്‌ ഇനി ക്ഷേത്രങ്ങളിൽ ഇടമില്ല’ എന്നിങ്ങനെയാണ്‌ ഭീഷണി. വിശ്വാസിയായ തന്നെ വിശ്വാസികളിൽനിന്ന്‌ അകറ്റാനാണ്‌ സൈബർ ആക്രമണമെന്ന്‌ പ്രസീത ഫെയ്‌സ്‌ബുക്ക്‌ പേജിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. തനിക്കെതിരെ വിദ്വേഷ പ്രചാരണത്തിനായി ക്യാമ്പയിൻ തുടങ്ങുകയാണെന്നതടക്കമുള്ള സന്ദേശം ലഭിച്ചു. ഇത്തരത്തിലുള്ള സന്ദേശങ്ങളും ഭീഷണികളും കൃത്യമായ അജൻഡയുടെ ഭാഗമാണെന്ന്‌ ജനങ്ങൾ മനസ്സിലാക്കണം. വിദ്വേഷം പ്രചരിപ്പിച്ചാലും തളരാതെ കലാമേഖലയിൽ സജീവമായി തുടരുമെന്നും പ്രസീത വീഡിയോയിൽ പറഞ്ഞു.


വീഡിയോയില്‍ പ്രസീത പറയുന്നത് ഇതാണ്


ഞാന്‍ അഭിവാദ്യം അര്‍പ്പിച്ച ഒരു വീഡിയോ അടുത്തിടെ വൈറലായി. ഞാന്‍ പങ്കുവച്ച ആശയത്തോട് എതിര്‍പ്പുള്ളവര്‍ അതിനടിയില്‍ പ്രതികരിക്കുന്ന രീതി നിങ്ങള്‍ എല്ലാം കണ്ടു കാണും. ഞാനും കണ്ടും. അത് അവര്‍ നേരിട്ട് പറഞ്ഞതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പരിപാടി കഴിഞ്ഞ് വന്നപ്പോള്‍ ഫോണില്‍ ഒരു സന്ദേശം വന്നു. നിന്‍റെ വീഡിയോ കണ്ടു അതിന് എതിരായ പ്രതികാരം നേരിടാന്‍ നീ തയ്യാറായിക്കോ. നിനക്കെതിരെ ക്യാംപെയിന്‍ തന്നെ ആരംഭിക്കും എന്നതായിരുന്നു അത്. മെസേജ് വായിച്ച് അത് മാറ്റിവച്ചു. എന്നാല്‍ രാവിലെ എഴുന്നേറ്റപ്പോള്‍ ഫോണില്‍ കണ്ട ഒരു സ്ക്രീന്‍ ഷോട്ട് നിങ്ങളെ കാണിക്കാം. ഇത് നിങ്ങള്‍ എല്ലാം കണ്ടു കാണും. ‘ഹിന്ദു വിശ്വാസം തെറ്റാണ് എന്ന് പ്രസീദ, ക്ഷേത്രങ്ങളില്‍ പാടി നടന്നപ്പോള്‍ ഇത് തോന്നിയില്ലെ സഖാത്തി’ എന്നാണ് ഇതില്‍ പറയുന്നത്. 


ഇശ്വര വിശ്വാസം ഒരുപാട് കൊണ്ടു നടക്കുന്നവര്‍ക്കിടയില്‍ ഇത്തരം ഒരു സ്ക്രീന്‍ ഷോട്ട് വിട്ട് പരമാവധി വെറുപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ സ്ക്രീന്‍ ഷോട്ട്. മിക്കവാറും എല്ലാ കലാകരന്മാരും ഈശ്വര വിശ്വാസികളാണ്. എന്ത് തിരക്കുണ്ടായാലും മാസം ഇടവിട്ട് മൂകാംബികയില്‍ പോയി തൊഴുന്ന കുടുംബമാണ് എന്‍റെത്. എന്‍റെ ഭര്‍ത്താവും മകനും ശബരിമലയില്‍ പോകുന്നുണ്ട്. ആവണങ്ങാട് കളരിയില്‍ ചോദിച്ചാല്‍ അറിയാം സെപ്തംബര്‍ മാസം അവിടുത്തെ ചുറ്റുവിളക്ക് എന്‍റെ പേരിലാണ്. ഇതിപ്പോള്‍ നിരപരാധിത്വം തെളിയിക്കാനാണോ പറയുന്നത് എന്ന് ചോദിക്കാം. എന്നാല്‍ ഈശ്വര വിശ്വാസം എന്നത് തീപന്തമാണ് നിങ്ങളെ സംബന്ധിച്ചും എന്നെ സംബന്ധിച്ചും. ആ പന്തം കൊണ്ട് തലചൊറിയാന്‍ പ്രസീദയ്ക്കും ആകില്ല നമ്മുക്ക് ആര്‍ക്കും ആകില്ല. ഈശ്വര വിശ്വാസം വിട്ട് ആരും കളിക്കില്ല.


കൊറോണക്കാലത്ത് എന്‍റെ രാഷ്ട്രീയത്തിന് എതിരായുള്ളവരുടെ പേജുകളില്‍ വരെ ഞാന്‍ ലൈവ് ചെയ്തിട്ടുണ്ട്. നീ അമ്പലത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ വയോ, നീ അവതരിപ്പിക്കുന്നത് കാണണം എന്നൊക്കെയാണ് ചിലര്‍ പറയുന്നത്. ഇഷ്ടമുള്ളവര്‍ പരിപാടി തരുക. എതിര്‍ത്ത് പറയുന്നവര്‍ അത് തുടരുക. സ്നേഹിക്കുന്നവര്‍ എന്നും കൂടെയുണ്ടാകും എന്ന് അറിയാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍